കാസര്‍ഗോഡ്: ഏറെക്കാലമായി ചര്‍ച്ചചെയ്തിരുന്ന മെഡിസെപ്പിന്റെ പ്രീമിയം 500 ല്‍നിന്ന് 810 രൂപയായി വര്‍ധിപ്പിച്ച് ഉടന്‍ ഉത്തരവിറങ്ങുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ പ്രതിഷേധത്തിലാണെന്നും ജീവനക്കാര്‍ക്ക് മെഡിസെപ് വലിയ നഷ്ടമാണുണ്ടാക്കുന്നതെന്നാണ് കണക്കുകള്‍ പറയുന്നതെന്നും എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ജില്ലാകമ്മിറ്റി അറിയിച്ചു.
പുതിയ എഗ്രിമെന്റ് പ്രകാരം ഒരാള്‍ക്ക് പരമാവധി അനുവദിക്കുന്ന തുക മൂന്നു ലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തിയെങ്കിലും പ്രീമിയം ഇരുട്ടടിയാണ്. പല സ്വകാര്യ ഇന്‍ഷ്വറൻസ് കന്പനികളും അഞ്ചുലക്ഷം രൂപ വരെയുള്ള കവറേജിന് വയസനുസരിച്ച് 5,849 രൂപ മുതല്‍ 8,836 രൂപ വരെയാണു പ്രീമിയം ഈടാക്കുന്നത്. എന്നാല്‍ മെഡിസെപ്പില്‍ 9,720 രൂപയാണ് ഈടാക്കാനൊരുങ്ങുന്നത്. ഒരു ഭവനത്തില്‍ ഒന്നില്‍ കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉണ്ടെങ്കില്‍ അവരെല്ലാം പ്രീമിയം അടയ്ക്കണമെന്ന കര്‍ശനമായ നിര്‍ദേശം ഒഴിവാക്കി ഓപ്ഷണല്‍ ആക്കണം. ഇതില്‍ വയസിന്റെ പരിഗണനയില്ലാത്തത് 50 വയസിന് താഴെയുള്ളവര്‍ക്ക് നഷ്ടമാണ്. ഈ വിഭാഗത്തിന് പത്തുലക്ഷത്തിന്റെ കവറേജ് എടുത്താലും മെഡിസെപ് പ്രീമിയത്തോളം വേണ്ടിവരില്ല.
വലിയ തുക പ്രീമിയമായി നല്കിയാലും പല ആശുപത്രികളും മെഡിസെപ്പ് സ്വീകരിക്കുന്നില്ലെന്നും ചികിത്സാച്ചെലവുകള്‍ വെട്ടിക്കുറച്ച് കാല്‍ഭാഗം മാത്രം നല്‍കുന്നെന്നുമായിരുന്നു മെഡിസെപ്പിനെക്കുറിച്ചുള്ള പ്രധാന ആക്ഷേപം. കരള്‍ രോഗം, കിഡ്നി രോഗം, ഹാര്‍ട്ട് അറ്റാക്ക്, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കു മാത്രമേ പരിഗണനയുള്ളൂവെന്നും പരാതിയുണ്ട്.
വാഹനാപകടങ്ങള്‍, മറ്റു വീഴ്ചകള്‍, സാധാരണ അസുഖങ്ങള്‍ എന്നിവയ്ക്ക് പല ആശുപത്രികളിലും ഇന്‍ഷ്വറന്‍സ് നല്‍കുന്നില്ല.
തുടക്കത്തില്‍ ക്യാഷ്ലെസ് സൗകര്യമുണ്ടായിരുന്നെങ്കിലും സര്‍ക്കാരില്‍നിന്ന് ഇന്‍ഷ്വറന്‍സ് കമ്പനിക്കു പണം കിട്ടാതായതോടെ ഈ സൗകര്യം സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ മാത്രമായി. മെഡിസെപ്പില്‍ എഗ്രിമെന്റ് വയ്ക്കുമ്പോള്‍ നിലവിലുള്ള രോഗാവസ്ഥ പരിഗണിക്കാതെ എല്ലാവര്ക്കും ചികിത്സ ലഭ്യമാക്കിയതാണ് ഇന്‍ഷ്വറന്‍സ് കമ്പനിയെ വലിയ ബാധ്യതയിലേക്കു തള്ളിവിട്ടത്. 60 വയസ് കഴിഞ്ഞ പെന്‍ഷകാര്‍ ഭൂരിഭാഗവും വിവിധ രോഗങ്ങള്‍ക്കു ചികിത്സ തേടുന്നവരാണ്. വലിയ പ്രീമിയം നല്കിയാലും ഒരു സവിശേഷതയും ഇല്ലാത്ത പദ്ധതിയാണ് മെഡിസെപ് എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ പരക്കെ ആക്ഷേപമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.